Thursday, December 2, 2010

ലാബ്‌ എക്സാം

             വന്നു  വന്നു  ഇപ്പൊ ഓരോ  എക്സാം  ഡ്യൂട്ടിയും ഓരോ അനുഭവമായി ... ഇന്നലെ mechanical students ന്റെ എക്സാം ആയിരുന്നു."machine  drawing "... ഓരോരുത്തര്‍ക്കും ഓരോ ചെറിയ table  ഉണ്ട്...chair ഉം.  question പേപ്പര്‍ കിട്ടിയതും എല്ലാരും വര തുടങ്ങി... നിന്നിട്ടാ വരക്കുന്നത് എല്ലാവരും.
      അപ്പോഴാ   ഒരു  വില്ലന്‍  പിന്നിലേക്ക് തിരിഞ്ഞു നോക്കി വരക്കുന്നത് കണ്ടത്... ഞാന്‍ ചാടി വീണു..."എന്താടോ അവിടെ? തനിക്ക്‌ സ്വന്തം പേപ്പറില്‍ നോക്കിയെഴുതിയാല്‍ പോരെ? കണ്ണ് കേടാക്കണോ? ഇനി താന്‍ തിരിഞ്ഞു നോക്കുന്നത് ഞാന്‍ കാണട്ടെ... തനിക്കെന്താ ഇനി ബാക്കി  എക്സാം ഒന്നും എഴുതണമെന്നു ആഗ്രഹമില്ലേ...? ഞാന്‍ ചെന്നു complaint  ചെയ്താലുണ്ടല്ലോ...തനിക്ക് ഒരു exam ഉം എഴുതാന്‍ പറ്റില്ല...കേട്ടോ..."  ഞാന്‍ സാധാരണ പറയുന്നതിനേക്കാള്‍ സ്വല്പം കൂടിപ്പോയോ... അവന്‍ ഒരു വികാരവുമില്ലാതെ എന്റെ മുഖത്ത് നോക്കി... പിന്നെ പേപ്പറില്‍ നോക്കി വരക്കാന്‍ തുടങ്ങി.
     എന്റെ കൂടെ ഡ്യൂട്ടി യിലുള്ള ടീച്ചര്‍ ‌  വന്നു പറഞ്ഞു... "അവന്‍ ഭയങ്കര KD യാ... കോളേജ് ലെ എല്ലാ തല്ലു കേസിലും ഉണ്ടാവും ഇവന്‍... ഒരു തവണ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ടുള്ളതാ.
               അറിയില്ലേ... അരുണ്‍ "...
               ഓഓഓ   അരുണ്‍...    ഇവനാണോ അത് ...
      
         ok    എന്റെ കാര്യത്തില്‍  തീരുമാനമായി...
 
          ആ ക്ഷീണം ഒന്ന് തീരുന്നതിനു മുന്‍പ്  ഇന്ന് ലാബ്‌ എക്സാം ഡ്യൂട്ടി ... വേഗം ലാബിലെത്തി work എല്ലാം ചെയ്തു വെച്ചു.എനിക്ക് HOD  യുടെ കൂടെയാ  ഡ്യൂട്ടി...  വൈവ ചോദിക്കാനുണ്ട്..  പിള്ളേരെ ചോദ്യം ചോദിച്ചു കറക്കിയതിനു ശേഷം മൂപ്പര്  എന്നോട് പറയും... "എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ " ...അത് വരെ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന കുട്ടി ആശ്വാസത്തോടെ എന്റെ മുഖത്തേക്ക്...അപ്പൊ എന്റെ വക 2 questions ... പാവമല്ലേ... എളുപ്പമുള്ളതു ഇട്ടു കൊടുക്കും...... അത് പോലും പറയാത്തവന്റെ മുഖം കണ്ടാല്‍ ഒന്ന് കൊടുക്കാന്‍ തോന്നും... ക്ലാസ്സില്‍ ഇവനൊക്കെ വായും പൊളിച്ചു ഇരിക്കാരുണ്ടല്ലോ...എന്ത് മനസ്സിലായിട്ടാണോ എന്തോ... അത് പോലെ വായും പൊളിച്ചു ഇവിടെയും ഇരിക്കും...
         ഓരോരുത്തരായി കയറി... ഞങ്ങള്‍ ഇരിക്കുന്ന ടേബിള്‍ ന്റെ മുകളില്‍ കുറച്ചു  ചീട്ടു  മടക്കി വെക്കും...questions ആണ്... പിള്ളേര് വന്നിട്ട് പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു  ഒരു ചീട്ടു എടുക്കും...അതില്‍ ഒരു question ഉണ്ടാവും... അത് അവര്‍ ലാബില്‍  ചെയ്യണം... ചിലര്  question മാറ്റിതരണമെന്ന്   പറഞ്ഞാല്‍ 5മാര്‍ക്ക് അപ്പൊ പോയി...മാത്രമല്ല  hod യുടെ കയ്യില്‍ നിന്നു പൊരിഞ്ഞ വഴക്ക് ...

അങ്ങനെ ഓരോരുത്തരായി വന്നു ചീട്ട് എടുത്തു ഓരോ computer നടുത്തേക്ക്‌  നടന്നു പോയി ... ഒരു കുട്ടി
ചീട്ട്  എടുത്തതും തല കറങ്ങിയ പോലെ എന്നെ നോക്കി...
       "മിസ്സേ ..." ...
      "എന്തെ ? ചെയ്യാന്‍ പറ്റില്ലേ...സാറിനോട്  പറഞ്ഞോളൂ ..."
      ഞാന്‍ മെല്ലെ തടിയൂരി...
      അവന്‍ HOD യെ വിളിച്ചു ...."സര്‍ര്‍ര്‍‍ര്‍ര്‍"...
     "എന്താഡോ..." ...         HOD !
 ...   ഞാന്‍ തന്നെ കിടുങ്ങിപ്പോയി... അവന്‍ പറഞ്ഞു ..
     "ഒന്നൂല സര്‍ര്‍ര്‍‍ര്‍".....
      "ഒന്നൂലെങ്കില്‍ നേരം കളയാതെ പോയി ചെയ്യേടോ"
    പാവം ...അവന്‍ ആടി ആടി നടന്നു പോയി... എല്ലാവരും സീറ്റില്‍ ഇരുന്നു... ഞാന്‍ ചെന്നു എല്ലാരുടെയും questions verify ചെയ്തു. ചെയ്തു തുടങ്ങിക്കോളാന്‍  പറഞ്ഞു.
     keyboard ന്റെ ശബ്ദങ്ങള്‍ മാത്രം...pindrop silence ...
   ഞാന്‍ ചോദിച്ചു..."വൈവ ക്ക് വിളിക്കാറായോ സര്‍..."...
   "ഉം...തുടങ്ങാം..."
 അപ്പോഴാണ്‌  അജിയേട്ടന്‍  ചായയും കൊണ്ട് വന്നത്... canteen  ലെ ചേട്ടനാണ്...  2ചായയും പരിപ്പുവടയും ഒരു plate ഇല്‍  ടേബിള്‍ ഇല്‍ വെച്ചു... ഞാന്‍ ചായ എടുത്തു ...ഒരു സിപ്  കുടിച്ചു...
   "May I get in  ? "
 ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി...
 ഓഹോ... ഇവനോ...
എന്റെ ഗുരുവായുരപ്പാ... 1 /2  മണിക്കൂര്‍  late ...ഇന്ന് കിട്ടിക്കോളും... ഇതിവന്റെ സ്ഥിരം പരിപാടിയാ. ഇന്നെങ്കിലും നേരത്തെ ഒന്ന് എഴുന്നള്ളിക്കൂടായിരുന്നോ? എനിക്ക് തന്നെ ദേഷ്യം വന്നു...പിന്നെയാണോ HOD ...
     ഞാന്‍ സര്‍ നെ നോക്കി... ചായ കുടിക്കുന്നുണ്ട്...വേറെന്തോ ആലോചിചിരിക്കുകയാ ... ഞാന്‍ അവനെ ഒന്ന് തുറിപ്പിച്ചു നോക്കി... അവന്‍ പരിഭ്രമത്തോടെ ഒന്ന് ചിരിച്ചു ... എന്തോ പറയാന്‍ ശ്രമിച്ചു.... പറയാനുള്ളത് സര്‍ നോട് പറഞ്ഞു കൊള്ളാന്‍   ഞാന്‍ ആംഗ്യം കാണിച്ചു. അവന്‍  HOD  യുടെ പിന്നില്‍ വന്നു നിന്നു...എന്നിട്ട് മുകളിലേക്ക് നോക്കി...ദൈവത്തിനെ വിളിച്ചതാവും...
എന്നിട്ട് മുന്നിലെത്തി...
നീട്ടി വിളിച്ചു...""സര്‍ര്‍ര്‍‍ര്‍ര്‍ര്‍ര്‍ര്‍................"
ശ്ശോ ...  എന്റെ ഹാര്‍ട്ട്‌  പോലും പട പടാ ഇടിക്കുന്നു... ഞാന്‍ എന്റെ സീറ്റ്‌ ഇല്‍ ഇരുന്നു .. എന്താ ഉണ്ടാവുക എന്ന് നോക്കട്ടെ...
       സര്‍ തിരിഞ്ഞു നോക്കി... . അവനെ നോക്കി...
       സര്‍ ചോദിച്ചു... "എന്ത് പറ്റി ... എന്ത് വേണം തനിക്ക്‌..?"
      "സര്‍ ... നേരം കുറച്ചു വൈകി... "
      "ok ... അതിന്‌..?"
      "അല്ല സര്‍... ഞാന്‍ എക്സാം എഴുതാന്‍ ..."
         .................... സര്‍ ഒന്ന് നോക്കി...
      "bus  break down  ആയി... പിന്നെ ഇറങ്ങി നടന്നു..." അവന്‍ പരവേശത്തോടെ പറഞ്ഞു...
എന്റെ ദൈവമേ... സ്ഥിരം number ... ഇടക്കൊക്കെ ഒന്ന് മാറ്റി പറയാന്‍ രണ്ടു ദിവസം മുന്‍പ് കൂടി ഞാന്‍ പറഞ്ഞതാ ഇവനോട്...
  സര്‍ പറഞ്ഞു... " വല്ലാതെ ബുദ്ധിമുട്ടി അല്ലെ... "
  "ഇല്ല സര്‍..."
 "ക്ഷീണമായോ തനിക്ക്‌... എക്സാം എഴുതാന്‍ ബുദ്ധിമുട്ടുണ്ടോ..."
 "ഇല്ല സര്‍..."
 "എക്സാം നു വരുമ്പോള്‍ കുറച്ചു നേരത്തെയൊക്കെ ഇറങ്ങണം... ഇങ്ങനെ കിതച്ചു കൊണ്ട് ക്ഷീണിച്ചു കയറി വന്നാല്‍ എക്സാം എങ്ങനെ എഴുതും...? ഉം...പോട്ടെ... എന്തായാലും ഒന്നെടുത്തോളൂ ... "
   ഓ ..എന്തായാലും വേണ്ടില്ല... സര്‍ നല്ല മൂഡിലാ...
അവനു ഏത്  ചീട്ടാണാവോ കിട്ടാന്‍ പോകുന്നെ... ഞാന്‍ ആലോചിച്ചു.
അവന്‍ അന്തം വിട്ടു നില്കുന്നു! ഈ ചെക്കനെന്താ... ഒരു question എടുത്തോണ്ട്  പോയി സമയം കളയാതെ ചെയ്തൂടെ?
അവന്‍ പറഞ്ഞു... "വേണ്ട സര്‍ ...."
"ഏ... വേണ്ടെന്നോ... ഒരെണ്ണം എടുക്കെടോ..."
"അയ്യോ വേണ്ട സര്‍..."
ഞാനും സര്‍ ഉം ഒന്നിച്ചു ഞെട്ടി... "അഹങ്കാരം പറയുന്നോ... " സര്‍ ആക്രോശിച്ചു...
"അയ്യോ സര്‍ ...എനിക്ക്  വേണ്ടാഞ്ഞിട്ടാ... സര്‍ നു നിര്‍ബന്ധമാണെങ്കില്‍ ഒരു കഷണം മതി..." ... അവന്‍ പരിപ്പുവട പകുതി പൊട്ടിച്ചെടുത്തു അന്തം വിട്ടു നിന്നു......             

Christmas friend

                                             ഇന്നെങ്കിലും പണിയെല്ലാം ഒന്ന് നേരത്തെ ഒതുക്കണമെന്നു  കരുതിയതാണ്. എന്നാല്‍  പതിവിലേറെ വൈകിയിരിക്കുന്നു.മക്കള്‍ ഇപ്പൊ എത്തും.ഇന്നലെ 2 പേര്‍ക്കും പരീക്ഷ ടൈം ടേബിള്‍ കിട്ടിയിട്ടുണ്ട്.ക്രിസ്മസ്  പരീക്ഷയാണ്.കഴിഞ്ഞ തവണ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.എന്താ മാര്‍ക്ക്‌ കുറഞ്ഞതെന്ന് മോളോട് ടീച്ചര്‍ ചോദിച്ചത്രേ.എന്തായാലും ഇത്തവണ നന്നായി പടിപ്പിക്കണം ...അവര് വരുമ്പോഴേക്കും പണിയൊക്കെ തീര്‍ത്തു വെക്കണമെന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നും ഫോണ്‍ വന്നത്.അച്ഛനും അമ്മയുമാണ്.കുട്ടികളുടെ സ്കൂള്‍ എന്നാ അടക്കുക എന്നറിയാനാ വിളിച്ചത്,സ്കൂള്‍ അടച്ചാല്‍ അന്ന് തന്നെ അവിഒടെ എത്താന്‍ പറഞ്ഞിട്ടുണ്ട്.ഇത്തവണ ഉണ്ണിയും വരുന്നുണ്ടത്രേ.മേമ്മയും മാമ്മനും ഉണ്ടെന്നു കേട്ടാല്‍ മക്കള്‍ക്ക്‌ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല...കേട്ടപ്പോ ഇന്ന് തന്നെ അവിടെ എത്തണമെന്ന് തോന്നി.......ഇപ്പോള്‍ എല്ലാവരുടെയും സൌകര്യങ്ങള്‍ നോക്കണമല്ലോ..വിചാരിചാലുടനെ  ഓടിയെതാവുന്ന  ദൂരവുമല്ല.പെട്ടെന്ന് മനസ്സ് ഒരുപാട് ദൂരേക്ക്‌ പോയി.അന്ന്  എന്റെ ഇഷ്ടങ്ങള്‍ക്കൊന്നും  ആരും എതിര് നിന്നിരുന്നില്ല.മറ്റാരുടെയും അഭിപ്രായങ്ങളോ ആക്ഷേപങ്ങളോ ഒന്നും  അറിയാതെ സ്വന്തം ആഗ്രഹങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും വേണ്ടി ജീവിച്ച കാലം.ഞങ്ങളുടെ കൊച്ചു വീട്.അവിടെ അമ്മയുടെ സ്നേഹം കാണാം ...അച്ഛന്റെ വാത്സല്യത്തോടെയുള്ള ശാസനകള്‍ കേള്‍ക്കാം... അതിനിടയില്‍ ഞങ്ങളുടെ  പൊട്ടിച്ചിരികള്‍...ബഹളങ്ങള്‍...
          പെട്ടെന്നാണ് സമയത്തെ കുറിച്ച് ഓര്‍ത്തത്‌.ഞാന്‍ ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് നേരം എത്രയായി...ഇന്ന് ഒരുപാട് വൈകി.ഇനിയും ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.മക്കള്‍ക്ക്‌ പരീക്ഷയാണന്നു പറഞ്ഞാല്‍ എനിക്കാ ടെന്‍ഷന്‍.ഞാന്‍ പഠിച്ച കാലമൊന്നുമല്ല.LKG  യില്‍ പഠിക്കുന്ന മോന് പോലും ഒരുപാടു പഠിക്കാനുണ്ട്.ശ്രദ്ധിച്ചില്ലെങ്കില്‍ ശരിയാവില്ല.
         "അമ്മേ"... പെട്ടെന്ന്  മോന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി...വന്നോ... വണ്ടി വരുന്ന ശബ്ദമൊന്നും കേട്ടില്ലല്ലോ . അവര് വരുന്ന സമയത്ത് ഞാന്‍ പുറത്തിറങ്ങി നില്‍ക്കാറുള്ളതാണ് .എന്നെ അവിടെ കാണണമെന്ന് മോള്‍ക്ക്‌ നിര്‍ബന്ധമാണ്‌. അവളുടെ മുഖത്ത് ആ പരിഭവമുണ്ട്. അവളൊന്നും മിണ്ടാതെ ബാഗ്‌  വെച്ചിട്ട് അകത്തേക്ക് പോയി.മോന്‍ ഓടി വന്നു എന്റെ  കൈ പിടിച്ചിട്ടു ചോദിച്ചു...." അമ്മേ...അമ്മേ... ആരാ അമ്മേ ഈ christmas friend ?" 
എന്റെ മനസ്സിലൂടെ പെട്ടെന്ന് എന്തോ കടന്നു പോയി...എന്തോ...പഴയ ഒരു ഓര്‍മ...
        മോന്‍ പിന്നെയും കിണ്ങ്ങികൊണ്ട്  ചോദിച്ചു. "പറ...ആരാ അമ്മേ "? ഞാന്‍ അവന്റെ തോളില്‍ നിന്നും ബാഗ്‌  അഴിച്ചു വെച്ചു. അവനെ എടുത്തു... ഉടനെ അവന്‍ വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി.അവന്റെ ക്ലാസ്സില്‍ നാളെ christmas ഫ്രണ്ട് നെ  select ചെയ്യാമെന്ന് ടീച്ചര്‍ പറഞ്ഞത്രേ.ഇവരുടെ സ്കൂളില്‍ ഈ പരിപാടി ഇല്ലായിരുന്നല്ലോ.മോളും ഇതുവരെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.എന്തായാലും മോന്‍ നല്ല സന്തോഷത്തിലാണ്.
അവന്റെ ചോദ്യം വീണ്ടും വരുമ്പോഴേക്കും ഞാന്‍ പറഞ്ഞു. "എന്റെ മോന് നാളെ നല്ല ഒരു friendനെ കിട്ടും" അവനെ ചേര്‍ത്ത്  പിടിച്ചു ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു "മോന്‍ വന്നു എന്തെങ്കിലും കഴിക്കു.മേല് കഴുകീട്ടു നമുക്ക് പഠിക്കണ്ടേ...ഇത്തവണ നല്ല മാര്‍ക്ക് വാങ്ങണം മോന്‍ , കേട്ടോ " ...അവന്‍ ഉടനെ ഉമ്മറത്തേക്ക് ഓടി.അച്ഛച്ചനോട്  പുതിയ വിശേഷം പറയാനാണ്.
            2 പേരെയും മേല് കഴുകിച്ചു  വരുമ്പോള്‍ അമ്മ വിളക്ക്  കൊളുത്തി വെക്കുന്നുണ്ടായിരുന്നു.അവരെ 2  പേരെയും നാമം ചൊല്ലാന്‍ ഇരുത്തി.നാമം ചോല്ലുന്നതിനിടയില്‍ അവന്‍ അമ്മയോട് പറയുന്നത് കേട്ടു..."അച്ചമ്മേ...നാളെ എനിക്ക് നല്ലൊരു ഫ്രണ്ട് നെ കിട്ടുമെന്ന് പറഞ്ഞല്ലോ അമ്മ..." അമ്മൂമ്മ കേള്‍ക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ വീണ്ടും നാമം ചൊല്ലാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞു മോള്‍ അടുക്കളയിലേക്ക്  വന്നു... ഞാന്‍ പണികളൊക്കെ വേഗം തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.അവള്‍ എന്റെ കൈ പിടിച്ചു ചോദിച്ചു...:"അമ്മേ നാളെ എന്റെ ക്ലാസ്സിലും ക്രിസ്മസ് friend നെ എടുക്കുന്നുണ്ട് ... അവര്‍ക്ക്  നമ്മള്‍  സമ്മാനം കൊടുക്കണമത്രേ...ഞാന്‍ എന്ത് സമ്മാനമാ കൊടുക്കുക..."
        പെട്ടെന്ന് ഒരു നിമിഷത്തേക്ക് എന്റെ മനസ്സൊന്നു നിശ്ചലമായി.എന്തോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ വിളിച്ചു...
 "എന്താ അമ്മേ ഞാന്‍ കൊടുക്കുക?"... "അമ്മ അച്ഛനോട് പറഞ്ഞു വാങ്ങി തരാട്ടോ മോള്‍ക്ക്‌, നല്ലൊരു സമ്മാനം ..മോള്‍ടെ friend നു കൊടുക്കാന്‍."... അവള്‍ക്കു സന്തോഷമായി.അവള്‍ അകത്തേക്ക് ഓടിപ്പോയി.
               മനസ്സ് എന്തൊക്കെയോ ഓര്‍ക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു...ഒരുപാട് പഴയ കാര്യങ്ങള്‍ ... ഒരുപാടു സന്തോഷിച്ചിരുന്ന ആ പഴയ കാലം... ഒന്നോര്‍ക്കാന്‍ പോലും എനിക്ക് സമയമില്ലാതെയായല്ലോ ഈശ്വരാ .....
      അന്ന്...
          അപ്പോഴേക്കും മോള്‍ വിളിച്ചു.പഠിക്കാന്‍ ഇരുന്നിട്ടുണ്ടാവും.ഉപ്പേരി കടുക് വറുത്തിട്ട് വേഗം അവളുടെ അടുത്തേക്ക് ചെന്നു.മോനെയും പിടിച്ചു മടിയിലിരുത്തി.മോള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..."എന്തെ അമ്മേ ...എന്ത് പറ്റി ...?"   അവള്‍ ചോദിച്ചു...
              ഞാന്‍ അവളുടെ പുസ്തകങ്ങളെല്ലാം അടച്ചു വെച്ചു.  എന്നിട്ട് പറഞ്ഞു..."അമ്മ ഒരു കഥ പറഞ്ഞു തരട്ടെ?"
          2 പേരും സന്തോഷത്തോടെ എന്റെ മുഖത്ത് നോക്കിയിരുന്നു.പിന്നെ ഞാന്‍ അവിടെയൊന്നുമല്ലായിരുന്നു. മനസ്സ് കൊണ്ട് ഒരുപാട്  ഒരുപാട് ദൂരേക്ക്‌ പോയി.ഞാനെന്നും ഒന്ന് കൂടി എത്താന്‍ ആഗ്രഹിച്ച ആ നല്ല കാലത്തിലേക്ക്.... എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ദിവസത്തിലേക്ക്... ഞാന്‍ പഠിച്ച ക്ലാസ്സ്‌...എന്റെ കൂട്ടുകാര്‍...ടീച്ചര്‍മാര്‍ ...എല്ലാരുടെയും കയ്യിലെ സമ്മാനപ്പൊതികള്‍ ... പൂവുകള്‍...പൊട്ടിച്ചിരികള്‍...ബഹളങ്ങള്‍...
      "അമ്മേ..."  മോന്‍ വിളിച്ചു... "അമ്മേ ...കഥ പറയാമെന്നു പറഞ്ഞിട്ട്...?"
"ഉം...... പറയാം...
               അമ്മക്കുമുണ്ടായിരുന്നു ഒരു christmas friend ,  അമ്മയുടെ...".......... മുഴുമിപ്പിക്കാനായില്ല. പെട്ടെന്ന് കണ്ണുകള്‍ തുടച്ചു....
        "മക്കള് വാ...അമ്മ പഠിപ്പിച്ചു തരാം..." അവരുടെ പുസ്തകങ്ങള്‍ നിവര്‍ത്തി.
രണ്ടു പേരും ഒന്നും മനസ്സിലാവാതെ എന്നെ തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു...........

Monday, November 22, 2010

സ്നേഹിത

             അമ്പലത്തില്‍ പതിവിലേറെ തിരക്ക്.ഭഗവാനെ കണ്ടിട്ടേ മടങ്ങു എന്ന നിശ്ചയതോടെയാ പോയത്.പക്ഷെ ഇന്ന് അവധി ദിവസമായതിനാലാവാം വളരെ നീളമുള്ള ക്യൂ .കുട്ടികള്‍ രാവിലെ പാല് മാത്രമേ കുടിച്ചിട്ടുള്ളൂ. തൊഴുതു മടങ്ങുമ്പോഴേക്കും അവര്‍ക്ക് വല്ലാതെ വിശക്കില്ലേ...മോനാണെങ്കില്‍ ഇന്നലെ മുതല്‍ ചെറിയൊരു വാശി.എന്തെങ്കിലും അസുഖത്തിന്റെ മുന്നോടിയായി വരാറുള്ളതാണ് ഈ വാശി.ഗുരുവായുരപ്പന് ഒരു ആള്‍രൂപം നേര്‍ന്നിരുന്നു കഴിഞ്ഞ തവണ പനി വന്നപ്പോള്‍.ഒരുപാട് വൈകിപോയി .ഇനി ഇന്നും സാധിക്കുമോ എന്നറിയില്ല ഈ തിരക്ക് കാണുമ്പോള്‍.
മോളാണെങ്കില്‍ എന്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു.അവള്‍ക്കു പേടിയാണ് ഈ തിക്കും തിരക്കും കാണുമ്പോള്‍.അവള്‍ക്കെല്ലാം പേടിയാണ്.ചിലപ്പോള്‍ രാത്രിയില്‍ ഞെട്ടിയുണര്‍ന്നു എന്റെ അടുത്തേക്ക് നീങ്ങികിടക്കും.അവള്‍ക്കെന്താനാവോ ഇത്ര പേടി...ഒന്ന് ജപിച്ചു കെട്ടിക്കണം.ഞാനും ഇങ്ങനൊക്കെയായിരുന്നല്ലോ.ഇപ്പോഴാണ് കുറച്ചെങ്കിലും ശരിയായത് .ക്യൂവിന്റെ അവസാനതിലെത്തി ഒരു സ്ഥാനത്ത്‌ നില്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും മോന്‍ കരയാന്‍ തുടങ്ങി.കുട്ടികളെയും കൊണ്ട് ഒറ്റയ്ക്ക് വരേണ്ടായിരുന്നു.പക്ഷെ അങ്ങനെ വിചാരിച്ചാല്‍ അമ്പലത്തില്‍ പോവാനേ പറ്റില്ല.തിരക്കിട്ട ഒരു ജീവിതം.മോനെ അടക്കിപ്പിടിച്ചു."ഗുരുവായൂരപ്പനെ കാണാം,മടങ്ങുമ്പോള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിത്തരാം"എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.
       തൊട്ടടുത്ത് ഒരു കുട്ടി നിന്നിരുന്നു.നല്ല ഓമനത്തമുള്ള ഒരാണ്‍കുട്ടി.മോന്‍ പെട്ടെന്ന് ആ കുട്ടിയെ നോക്കുന്നത് കണ്ടു.പെട്ടെന്ന് കരച്ചിലും നിന്നു.അവന്റെ അടുത്ത് അവന്റെ അമ്മൂമ്മയും ഉണ്ടായിരുന്നു.അമ്മൂമ്മ അവന്റെ ഒരു കൈ പിടിച്ചിട്ടുണ്ട്.പക്ഷെ ശ്രദ്ധ ഇവിടെയൊന്നുമല്ല.ദൂരെ ആരെയോ തിരയുന്നുണ്ട് അവരുടെ കണ്ണുകള്‍.
   ക്യൂ  കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ അവരുടെ മുഖത്ത് ചെറിയൊരു പരിഭ്രമം.ആരോ അവരെ അവിടെ നിര്‍ത്തി പോയിരിക്കുകയാണെന്ന് മനസ്സിലായി.ക്യൂ വളരെ കുറച്ചേ നീങ്ങിയുല്ലു.പിന്നെ വീണ്ടും അവിടെ തന്നെ നിന്നു.ആ വൃദ്ധയുടെ കണ്ണുകള്‍ അപ്പോഴും പരിഭ്രമതോടെ ആരെയോ തിരയുകയായിരുന്നു.ആ കുട്ടി ഒന്നും അറിയുന്നില്ലായിരുന്നു.അവന്‍ അമ്മൂമ്മയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.അവരൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. എപ്പോഴോ അവന്‍ എന്റെ മുഖത്തേക്ക് നോക്കി.ഞാന്‍ ചിരിച്ചപ്പോള്‍ അവന്‍ വേഗം മുഖം തിരിച്ചു...എന്നിട്ട് വീണ്ടും എന്നെ നോക്കി.അവനു ചിരിക്കാനൊരു മടി.    എന്തോ... എനിക്കവനെ വല്ലാതെ ഇഷ്ടപ്പെട്ടു.എന്തോ വല്ലാത്ത ഒരടുപ്പം തോന്നുന്നു.എവിടെയോ കണ്ടിട്ടുള്ളത് പോലെ... ഒരുപാട് അടുത്ത് കണ്ടിട്ടുള്ളത് പോലെ തോന്നുന്നു, എനിക്കറിയില്ല.എന്തായാലും ഞാന്‍ ആ കൊച്ചു കൈ വിരലുകളില്‍ പിടിച്ചു.അവന്‍ എന്റെ കൈ വിടുവിച് അമ്മൂമ്മയുടെ അടുത്തേക്ക് കൂടുതല്‍ നീങ്ങി നിന്നു.അപ്പോഴാണെന്നു തോന്നുന്നു അമ്മൂമ്മ അവനെ ശ്രദ്ധിച്ചത്.അവന്‍ എന്നെ ചൂണ്ടിക്കാട്ടി എന്തോ പറഞ്ഞു.അവര്‍ എന്നെ നോക്കി.
                 അവരുടെ മുഖത്തെ പരിഭ്രമത്തിന്  കാരണം ചോദിച്ചാലോ...? അപ്പോഴേക്കും അവര്‍ എന്നോട് ചോദിച്ചു...'മോളെ...ഈ പായസം ചീട്ടാക്കുന്ന സ്ഥലം എവിടെയാ?' ഞാന്‍ പറഞ്ഞു 'അത് കുറച്ചു അപ്പുരതാണല്ലോ ...എന്തെ?' ഉടനെ അവര്‍ പറഞ്ഞു അവരുടെ മകള്‍ കുട്ടിയെ അവരെ ഏല്പിച്ചു പായസം ചീട്ടാക്കുവാന്‍ വേണ്ടി പോയിരിക്കുകയാണ്.പോയിട്ട് കുറെ നേരമായി.അവര്‍ക്കാണെങ്കില്‍ എവിടെയാ അന്വേഷിക്കെണ്ടാതെന്നു അറിഞ്ഞുകൂടാ.ക്യൂ മുന്നിലേക്ക്‌ പോകും തോറും അവരുടെ പരിഭ്രമം കൂടുകയാണ്.മകള്‍ വന്നു നോക്കുമ്പോള്‍ കണ്ടില്ലെങ്കില്‍ വിഷമിക്കും..തിരക്ക് കൂടികൊണ്ടിരുന്നു.
     ഇന്ന്  എന്താണാവോ ഇത്രയ്ക്കു തിരക്ക്? ക്യൂ ഒരുപാട്  വലുതായത് ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്.ഞാന്‍ പുറത്തേക്കു നോക്കി.പുറത്തും വലിയ തിരക്കാണ്.അവിടെ 2 കുട്ടികള്‍ മഞ്ചാടി വാരി കളിക്കുന്നുണ്ടായിരുന്നു.മോള്‍ അതും നോക്കി കമ്പിയും പിടിച്ചു  നില്‍ക്കുകയാണ്.അവള്‍ എന്റെ കയ്യില്‍ നിന്നും മോനെ എടുക്കാന്‍ ശ്രമിച്ചു.മഞ്ചാടി വാരുന്നത് അവനു കാണിച്ചു കൊടുക്കാനാണ്  .ഞാന്‍ സമ്മതിച്ചില്ല .അവള്‍ക്കു സങ്കടം വന്നു.വീണ്ടും അവള്‍ അവന്റെ കൈ പിടിച്ചു ഇറക്കാന്‍ ശ്രമിച്ചു.ഞാന്‍ മെല്ലെ അവനെ താഴെ നിര്‍ത്തി.അവനും കമ്പിയില്‍ പിടിച്ചു പുറത്തേക്കു നോക്കി നിന്നു.സംസരിക്കാരായിട്ടില്ലെങ്കിലും അവനും എന്തൊക്കെയോ പറയുന്നുണ്ട്.പുറത്തിറങ്ങിയിട്ടു അവനെ കൊണ്ടും മഞ്ചാടി വാരിക്കണം ഞാന്‍ മനസ്സിലോര്‍ത്തു.പെട്ടെന്നാണ് ആ വൃദ്ധ എന്തോ പറയാന്‍ ശ്രമിച്ചത്.തിരക്കിനിടയില്‍ അവര്‍ മകളെ കണ്ടിരുന്നു.അവരുടെ മോള്‍ തിരക്കില്‍ പെട്ട് ഇങ്ങോട്ട് ഓടിയെത്താന്‍ ശ്രമിക്കുകയായിരുന്നു,അപ്പോഴാ ഞാന്‍ ആ മുഖം ശ്രദ്ധിച്ചത്.എന്റെ ഗുരുവായൂരപ്പാ...പെട്ടെന്ന് ഞാന്‍ ഞെട്ടിപ്പോയി.ഇത്...  അവളെ ഓര്‍ത്തെടുക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല...
എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്ന...
ഊനിലും   ഉറക്കത്തിലും കുറെ കാലം എന്റെ കൂടെ ഉണ്ടായിരുന്ന .....
ഒരുപാട് കാലം കാനാതെയിരുന്നിട്ടും , എത്ര തിരക്കിനിടയിലും ദിവസത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ ഓര്‍ത്തിരുന്ന....
              എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...                                                       
   അവള്‍ ഒരുപാട് മാറിയിട്ടുണ്ട്....എനിക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.എങ്ങനെയെങ്കിലും പുറത്ത് കടക്കണം .ഓടിച്ചെന്നു അവളെ കെട്ടിപിടിക്കണമെന്ന് തോന്നി.ഞങ്ങള്‍ ഒന്നിച്ചല്ലാതിരുന്ന ഓരോ ദിവസത്തിലെയും ഒരുപാട് കാര്യങ്ങള്‍ എണ്ണിയെണ്ണി പറയണമെന്ന് തോന്നി.ഒന്നിച്ചു ചെയ്തു കൂട്ടിയ ഓരോ കുസൃതികളും തമാശകളും വീണ്ടും ഒന്നിച്ചോര്‍ക്കണമെന്നു തോന്നി.....അവള്‍ എന്റെ അടുത്തില്ലാതിരുന്നതു കൊണ്ട് മാത്രം ഞാന്‍ ആരോടും പറയാതിരുന്ന എന്റെ മാത്രമായ സങ്കടങ്ങളൊക്കെ പറഞ്ഞു ഒന്ന് പോട്ടിക്കരയണമെന്നു തോന്നി.പിന്നെ അവള്‍ കൂടെയുണ്ടായിരുന്ന ദിവസങ്ങള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെന്ന്  ഇപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു  എന്ന് പറയണമെന്നു തോന്നി.... പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് ,ആ അമ്മൂമ്മ കുട്ടിയുടെ കൈ പിടിച്ചു ആ ക്യൂവിനു പുറത്തു കടക്കാനുള്ള ശ്രമത്തിലായിരുന്നു.
            അവള്‍ എന്നെ ഒന്ന് നോക്കുമെന്ന്  ആശിച്ചു.അമ്മയെയും മകനെയും അവള്‍ ആ ക്യൂവില്‍ ദൂരെ നിന്നു കൊണ്ട് തിരയുകയായിരുന്നു.അവള്‍ അവരെ കണ്ടിട്ടില്ല.ആ അമ്മൂമ്മയും മകനും എന്റെ അടുത്ത് നിന്നു കുറച്ചു നീങ്ങികഴിഞ്ഞു.മകളുടെ അടുത്തെത്തി പുറത്തു നിന്നു തൊഴുതു മടങ്ങാനായിരിക്കണം ഉദ്ദേശ്യം.എനിക്ക് പുറത്തേക്കു പോകാന്‍ കഴിയുമോ...മക്കളെയും കൊണ്ട് എങ്ങനെയാ ഈ തിരക്കില്‍ പുറത്തു കടക്കുന്നത്...എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു...പെട്ടെന്ന് ഞാന്‍  തിരിഞ്ഞു എങ്ങനെയോ അവളുടെ കുട്ടിയെ വാരിയെടുത്തു.അമ്മയെ കാണാതെ നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകള്‍ തുടച്ചു.അവന്റെ തുടുത്ത 2 കവിളിലും മാറി മാറി ഉമ്മ വെച്ചു.ഒന്നും മനസ്സിലാവാതെ ആ അമ്മൂമ്മ എന്റെ കയ്യില്‍ നിന്നും കുട്ടിയെ വാങ്ങി കഷ്ടപ്പെട്ട് മുന്നോട്ടു പോകുന്നത് ഞാന്‍ നിസഹായയായി നോക്കി നിന്നു......
        ഞാന്‍ മക്കളുടെ അടുത്ത് തിരിച്ചെത്തി.മോനെ എടുത്തു...മോളെ ചേര്‍ത്ത് പിടിച്ചു....ഒന്നുറക്കെ കരയണമെന്നു തോന്നി.കയ്യെത്തുന്ന ദൂരത്തുണ്ടായിട്ടും എനിക്ക്.....അവര്‍ ഇപ്പൊ എവിടെയാ താമസം  എന്നെങ്കിലും ആ അമ്മയോട് ചോദിക്കാമായിരുന്നു....ഇനി എന്താ ചെയ്യാ   ...
    മക്കള്‍ 2 പേരും അപ്പോഴും മഞ്ചാടി വാരുന്ന കുട്ടികളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... അമ്മയുടെ നിസ്സഹായത അറിയാതെ....
                      
       

Tuesday, November 16, 2010

പരീക്ഷ ഡ്യൂട്ടി


 ഉറക്കം കണ്‍കളില്‍   ഞ്ഞാല് കെട്ടുമ്പോള്‍   .................... 
         പക്ഷെ ഉറങ്ങാന്‍ പറ്റില്ല .ഞാന്‍ ഇപ്പോള്‍  പരീക്ഷ ഡ്യൂട്ടിയിലാണ് .സമയം 10 .30 ..പരീക്ഷ കഴിയാന്‍ ഇനിയും നീണ്ട 2 മണിക്കൂര്‍ ബാക്കി. 3 മണിക്കൂറിന്റെ പരീക്ഷയാണ്. ഇപ്പൊ പുതിയ പരിഷ്കാരം വരുത്തിയതു കൊണ്ട് ഓടി നടന്നു paper  കൊടുക്കേണ്ട. ഒരു booklet കൊടുത്താല്‍ പിന്നെ അവരായി , അവരുടെ പാടായി. വല്ലാതെ മടുക്കും.നേരം പോകാനായി ഞാന്‍  ഓരോരുത്തരുടെയും ഹാള്‍ ടിക്കറ്റ്‌ എടുത്തു നോക്കി. ഇപ്പോള്‍ പ്രിന്റ്‌ ഔട്ട്‌ എടുക്കുന്ന ഹാള്‍ ടിക്കറ്റ്‌ ആണ്.ഓരോരുത്തരുടെയും ഫോട്ടോസ്  നോക്കി നടന്നു.ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല. അത് കണ്ടപ്പോള്‍ പണ്ട് തിരിച്ചറിയല്‍ കാര്‍ഡ്‌ എടുക്കാന്‍ പോയത്  ഓര്‍മ  വന്നു.അതിലെ തിരിച്ചറിയാനാവാത്ത ഫോട്ടോ ഓര്‍ത്തപ്പോ ചിരി വന്നു.    
             തിരിഞ്ഞു നോക്കിയപ്പോ അതാ ഒരു ചമ്മിയ  ചിരി.ചന്ദന കുറിയിട്ട ഒരു കാക്ക കറുമ്പന്‍. അവന്റെ വിചാരം അവന്‍ കഷ്ടപ്പെട്ട് അടുത്ത പേപ്പറില്‍ എത്തി നോക്കിയത് കണ്ടിട്ടാ ഞാന്‍ ചിരിച്ചത് എന്നായിരുന്നു.
ഓ.. എന്തായാലും അവനെയൊന്നു കണ്ണുരുട്ടി നോക്കി .അവന്‍ ചമ്മി തല കുനിച്ചു. 
                   girls   നന്നായി പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു. പേപ്പറില്‍ കമിഴ്ന്നു കിടന്നു എഴുതുകയാണ് ഭൂരിഭാഗവും.അത് കണ്ട്  കണ്ണ് മഞ്ഞളിച്ച്‌ സമയം പോകാന്‍ കഷ്ടപ്പെടുന്ന boys പിന്നിലുണ്ട്.ഞാന്‍ വെറുതെ നടന്നു.എനിക്ക് മടുത്തു തുടങ്ങി.ഇനി ഒരാഴ്ച ഈ എക്സാം ഡ്യൂട്ടി തന്നെ.3മണിക്കൂര്‍ വെറുതെയുള്ള ഈ നില്പ് അസഹനീയം തന്നെ.ഇരിക്കാന്‍ ഒരു ചെയര്‍ ഇട്ടുകൂടെ ഇവര്‍ക്ക്? ഡ്യൂട്ടിയിലുള്ള teachers ഇരിക്കാന്‍ പാടില്ലത്രേ .principal ന്റെ മുഖം ഓര്‍ത്തപ്പോ കലി വന്നു.ദേഷ്യത്തോടെ നോക്കിയത് വീണ്ടും അവന്റെ മുഖത്ത്‌.ഇത്തവണ അവന്‍ ശരിക്കും ഞെട്ടി. ഏന്തി വലിഞ്ഞു കഷ്ടപ്പെട്ടത് വെറുതെയായ ഒരു നെടുവീര്‍പ്പ്. തൊട്ടു മുന്നിലെ ബെഞ്ചില്‍ നിന്നും അതിനേക്കാള്‍ സങ്കടത്തിലുള്ള ഒരു നെടുവീര്‍പ്പ് .........ഞാന്‍ അങ്ങോട്ട്‌ നോക്കി. ഒരു സുന്ദരിക്കുട്ടി. ഓഹോ , അവള്‍ പേപ്പര്‍ നീക്കി വെച്ചിരിക്കുകയാണ് കൂട്ടുകാരന് നോക്കിയെഴുതാന്‍.ഞാന്‍ അവള്‍ക്കു നേരെ തിരിഞ്ഞു.തുറിച്ചു നോക്കി.അവളും തല കുനിച്ചു.വീണ്ടും തല ഉയര്‍ത്തി    എന്നെയൊന്നു കൂടി  നോക്കി.വെളുത്ത്‌ തുടുത്തിരിക്കുന്ന മുഖത്ത്‌  ഒരു ക്ഷീണം.ഉറക്കമിളച്ചു  പഠിച്ചതിന്റെയാവാം.അവള്‍ വീണ്ടും എഴുതാന്‍ തുടങ്ങി.ഞാന്‍ ജനലിന്റെ അടുത്ത് പോയി നിന്നു.പുറത്തേക്കു നോക്കുമ്പോള്‍ നല്ല ഭംഗിയുള്ള ഒരു മല കാണാം.ഇതാണോ പെരുമല? നല്ല കാറ്റ്.എനിക്കിഷ്ടപ്പെട്ടു.എന്നാലും സമയം ഇഴഞ്ഞു തന്നെ നീങ്ങിക്കൊണ്ടിരുന്നു.വീണ്ടും എല്ലാവരെയും ഒന്ന് കണ്ണോടിച്ചു.  ആഹാ  ..ഇപ്പോള്‍ അവള്‍ പേപ്പര്‍ ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്..എഴുതിയ ഉത്തരങ്ങള്‍ വായിച്ചു നോക്കുകയാണെന്ന ഭാവം.അവനു പരമ സുഖം.ഏന്തി വലിഞ്ഞു നോക്കേണ്ട.വായുവില്‍ നിന്നു ഉത്തരങ്ങള്‍ കിട്ടുന്നു.എഴുതുന്നു.സൂപ്പര്‍ ഐഡിയ !!പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഞാന്‍ നിന്നത് 10 മിനിറ്റ്.അത്രേം സമയം  കിട്ടിക്കാണും അവന്.അത്ര മതി.ഇനി മോന്‍ എഴുതേണ്ട.ഞാന്‍ അവരുടെ അടുത്തേക്ക് ചെന്ന്   തൊട്ടടുത്ത ബെഞ്ചില്‍ ഇരുന്നു.
അവളുടെ കൈ വിറച്ചു. paper താണു...അവനു ഇപ്പൊ വായുവില്‍ നിന്നും ഒന്നും കിട്ടുന്നില്ല.ശൂന്യത മാത്രം.അവന്‍ ഡസ്കില്‍ തല വെച്ചു  കിടന്നു.അവളുടെ വെളുത്ത മുഖം ചുവന്നോ? ഒരു വിഷാദ ഭാവം.ഓ.. ഇത് അത് തന്നെ...എനിക്ക് ചിരി വന്നു.അവള്‍ ആ ഇരിപ്പ് തുടര്‍ന്നു.
ഈ പെണ്‍കുട്ടിക്ക്  പഠിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും എഴുതിക്കൂടെ ? അവനെ പാസ്‌ ആക്കിയെ അടങ്ങൂ? അവളുടെ ഒരു പ്രേമം.....വേറെ ആരെയും കിട്ടിയില്ലേ.. അവനെ കണ്ടാല്‍ അറിയാം, ലവലേശം വിവരമില്ല. 
        അപ്പോഴാണ്‌ കുഞ്ഞമ്മ ചേച്ചി വന്നത്.പ്യൂണ്‍ ആണ്.additional sheet  തരാന്‍ വന്നതാണ്.ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.കുറെ നാളായി കണ്ടിട്ട്.വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു കുറച്ചു നേരം "കത്തി" വെച്ച് നിന്നു.അപ്പോഴാ ശ്രദ്ധിച്ചത്...അതാ അവിടെ കഥ തുടരുന്നു.ഇങ്ങനെ പോയാല്‍ 8 semester പരീക്ഷ കഴിയുമ്പോഴേക്കും ഇവന്  കോങ്കണ്ണ്  വരുമല്ലോ.ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.അവന്റെ ഹാള്‍ ടിക്കറ്റ്‌  പിടിച്ചു വാങ്ങി.രജിസ്റ്റര്‍ നമ്പര്‍ കുറിച്ചെടുത്തു. അവന്‍ ഒന്ന് കൂടി കറുത്തിരുണ്ടു. ഞാന്‍ അവളുടെ ഹാള്‍ ടിക്കറ്റ്‌ വാങ്ങി.രജിസ്റ്റര്‍ നമ്പര്‍ കുറിച്ചെടുത്തു.അവള്‍ വീണ്ടും ചുകന്നു. ഇപ്പൊ കാണിച്ചു തരാം എന്നാ ഭാവത്തില്‍ ഞാന്‍ രണ്ടിനെയും ഒന്ന് നോക്കി.ഇത്തവണ രണ്ടും ഒന്ന് വിറച്ചു.അവന്‍ വീണ്ടും കിടപ്പിലായി.വിറകൈകളോടെ അവള്‍ എഴുതാന്‍ തുടങ്ങി.അവന്‍ പാസ്‌ ആവില്ലല്ലോ എന്നാ അവള്‍ടെ വിഷമം.കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അവനെയൊന്നു തിരിഞ്ഞു നോക്കി, കിടക്കുന്ന ആള്‍ എങ്ങനെ കണ്ടോ ആവോ. telepathy ആയിരിക്കാം,അവന്‍ മുഖമുയര്‍ത്തി. ഒരു നോട്ടത്തിലൂടെ അവളെ സമാധാനിപ്പിച്ചു.അവളോടു എഴുതാന്‍  ആംഗ്യം  കാണിച്ചു. 
എനിക്ക് പെട്ടെന്ന് എന്തോ പാവം തോന്നി അവനോട് .എന്താണെന്നറിയില്ല , ദേഷ്യമൊക്കെ പോയ പോലെ.. ഇനി വെറും 15 മിനിറ്റ്.ഞാന്‍ ജനലിന്റെ അടുത്തേക്കു ചെന്നു.പെരുമലയില്‍ നിന്നും വരുന്ന തണുത്ത കാറ്റ് ...നല്ല സുഖം.ഞാന്‍ പുറത്തേക്കു നോക്കി നിന്നു. പ്രകൃതി സൌന്ദര്യത്തില്‍ മുഴുകി നിന്നു.  
     ഉടനെ തന്നെ കിടപ്പിലായ അവനു സൌഖ്യം കിട്ടി.അവന്‍  ഉയര്‍ത്തെഴുന്നേറ്റു. അവളുടെ പേപ്പര്‍ വീണ്ടും മേല്പ്പോട്ട്. അവര്‍ ഇടയ്ക്കിടെ പേടിച്ചു പേടിച്ചു   എന്നെ നോക്കി.എന്ത് കൊണ്ടോ ഞാന്‍   പ്രകൃതി സൌന്ദര്യം കൂടുതലായി ആസ്വദിച്ചു.
    ബെല്‍ അടിച്ചു.ഓരോരുത്തരായി പേപ്പര്‍ വെച്ച്  പുറത്തേക്ക് പോയി.കൂടെ സന്തോഷത്തോടെ ഇവര്‍  രണ്ടു പേര്‍.ഞാന്‍ അവരെ നോക്കി നിന്നു.3മണിക്കൂര്‍ കൊണ്ട് അവര്‍ എന്റെ ആരോ ആയതു പോലെ.അവന്‍ പാസ്‌ ആകുമായിരിക്കും.മുഖം കണ്ടാല്‍ അറിയാം.ആയാലും ഇല്ലെങ്കിലും ഇന്നത്തെ ദിവസം അവര്‍ മറക്കില്ല.കുറെ കാലങ്ങള്‍ക്ക് ശേഷം പരീക്ഷയെ കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ ഒന്നിച്ചിരുന്നോ (അങ്ങനെ സംഭവിക്കട്ടെ)  , ഒറ്റക്ക് ഒറ്റക്ക് ഇരുന്നോ അവര്‍ ഓര്‍ക്കും  അവര്‍ ഒന്നിച്ചു എഴുതിയ ഈ പരീക്ഷ... ആ കൂട്ടത്തില്‍ എന്നെയും ഓര്‍ക്കുമോ ... 

ഓര്‍ക്കുമായിരിക്കും അവര്‍ വിഡ്ഢിയാക്കിയ ഈ ടീച്ചറെ...