Monday, November 22, 2010

സ്നേഹിത

             അമ്പലത്തില്‍ പതിവിലേറെ തിരക്ക്.ഭഗവാനെ കണ്ടിട്ടേ മടങ്ങു എന്ന നിശ്ചയതോടെയാ പോയത്.പക്ഷെ ഇന്ന് അവധി ദിവസമായതിനാലാവാം വളരെ നീളമുള്ള ക്യൂ .കുട്ടികള്‍ രാവിലെ പാല് മാത്രമേ കുടിച്ചിട്ടുള്ളൂ. തൊഴുതു മടങ്ങുമ്പോഴേക്കും അവര്‍ക്ക് വല്ലാതെ വിശക്കില്ലേ...മോനാണെങ്കില്‍ ഇന്നലെ മുതല്‍ ചെറിയൊരു വാശി.എന്തെങ്കിലും അസുഖത്തിന്റെ മുന്നോടിയായി വരാറുള്ളതാണ് ഈ വാശി.ഗുരുവായുരപ്പന് ഒരു ആള്‍രൂപം നേര്‍ന്നിരുന്നു കഴിഞ്ഞ തവണ പനി വന്നപ്പോള്‍.ഒരുപാട് വൈകിപോയി .ഇനി ഇന്നും സാധിക്കുമോ എന്നറിയില്ല ഈ തിരക്ക് കാണുമ്പോള്‍.
മോളാണെങ്കില്‍ എന്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു.അവള്‍ക്കു പേടിയാണ് ഈ തിക്കും തിരക്കും കാണുമ്പോള്‍.അവള്‍ക്കെല്ലാം പേടിയാണ്.ചിലപ്പോള്‍ രാത്രിയില്‍ ഞെട്ടിയുണര്‍ന്നു എന്റെ അടുത്തേക്ക് നീങ്ങികിടക്കും.അവള്‍ക്കെന്താനാവോ ഇത്ര പേടി...ഒന്ന് ജപിച്ചു കെട്ടിക്കണം.ഞാനും ഇങ്ങനൊക്കെയായിരുന്നല്ലോ.ഇപ്പോഴാണ് കുറച്ചെങ്കിലും ശരിയായത് .ക്യൂവിന്റെ അവസാനതിലെത്തി ഒരു സ്ഥാനത്ത്‌ നില്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും മോന്‍ കരയാന്‍ തുടങ്ങി.കുട്ടികളെയും കൊണ്ട് ഒറ്റയ്ക്ക് വരേണ്ടായിരുന്നു.പക്ഷെ അങ്ങനെ വിചാരിച്ചാല്‍ അമ്പലത്തില്‍ പോവാനേ പറ്റില്ല.തിരക്കിട്ട ഒരു ജീവിതം.മോനെ അടക്കിപ്പിടിച്ചു."ഗുരുവായൂരപ്പനെ കാണാം,മടങ്ങുമ്പോള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിത്തരാം"എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു.
       തൊട്ടടുത്ത് ഒരു കുട്ടി നിന്നിരുന്നു.നല്ല ഓമനത്തമുള്ള ഒരാണ്‍കുട്ടി.മോന്‍ പെട്ടെന്ന് ആ കുട്ടിയെ നോക്കുന്നത് കണ്ടു.പെട്ടെന്ന് കരച്ചിലും നിന്നു.അവന്റെ അടുത്ത് അവന്റെ അമ്മൂമ്മയും ഉണ്ടായിരുന്നു.അമ്മൂമ്മ അവന്റെ ഒരു കൈ പിടിച്ചിട്ടുണ്ട്.പക്ഷെ ശ്രദ്ധ ഇവിടെയൊന്നുമല്ല.ദൂരെ ആരെയോ തിരയുന്നുണ്ട് അവരുടെ കണ്ണുകള്‍.
   ക്യൂ  കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ അവരുടെ മുഖത്ത് ചെറിയൊരു പരിഭ്രമം.ആരോ അവരെ അവിടെ നിര്‍ത്തി പോയിരിക്കുകയാണെന്ന് മനസ്സിലായി.ക്യൂ വളരെ കുറച്ചേ നീങ്ങിയുല്ലു.പിന്നെ വീണ്ടും അവിടെ തന്നെ നിന്നു.ആ വൃദ്ധയുടെ കണ്ണുകള്‍ അപ്പോഴും പരിഭ്രമതോടെ ആരെയോ തിരയുകയായിരുന്നു.ആ കുട്ടി ഒന്നും അറിയുന്നില്ലായിരുന്നു.അവന്‍ അമ്മൂമ്മയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.അവരൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. എപ്പോഴോ അവന്‍ എന്റെ മുഖത്തേക്ക് നോക്കി.ഞാന്‍ ചിരിച്ചപ്പോള്‍ അവന്‍ വേഗം മുഖം തിരിച്ചു...എന്നിട്ട് വീണ്ടും എന്നെ നോക്കി.അവനു ചിരിക്കാനൊരു മടി.    എന്തോ... എനിക്കവനെ വല്ലാതെ ഇഷ്ടപ്പെട്ടു.എന്തോ വല്ലാത്ത ഒരടുപ്പം തോന്നുന്നു.എവിടെയോ കണ്ടിട്ടുള്ളത് പോലെ... ഒരുപാട് അടുത്ത് കണ്ടിട്ടുള്ളത് പോലെ തോന്നുന്നു, എനിക്കറിയില്ല.എന്തായാലും ഞാന്‍ ആ കൊച്ചു കൈ വിരലുകളില്‍ പിടിച്ചു.അവന്‍ എന്റെ കൈ വിടുവിച് അമ്മൂമ്മയുടെ അടുത്തേക്ക് കൂടുതല്‍ നീങ്ങി നിന്നു.അപ്പോഴാണെന്നു തോന്നുന്നു അമ്മൂമ്മ അവനെ ശ്രദ്ധിച്ചത്.അവന്‍ എന്നെ ചൂണ്ടിക്കാട്ടി എന്തോ പറഞ്ഞു.അവര്‍ എന്നെ നോക്കി.
                 അവരുടെ മുഖത്തെ പരിഭ്രമത്തിന്  കാരണം ചോദിച്ചാലോ...? അപ്പോഴേക്കും അവര്‍ എന്നോട് ചോദിച്ചു...'മോളെ...ഈ പായസം ചീട്ടാക്കുന്ന സ്ഥലം എവിടെയാ?' ഞാന്‍ പറഞ്ഞു 'അത് കുറച്ചു അപ്പുരതാണല്ലോ ...എന്തെ?' ഉടനെ അവര്‍ പറഞ്ഞു അവരുടെ മകള്‍ കുട്ടിയെ അവരെ ഏല്പിച്ചു പായസം ചീട്ടാക്കുവാന്‍ വേണ്ടി പോയിരിക്കുകയാണ്.പോയിട്ട് കുറെ നേരമായി.അവര്‍ക്കാണെങ്കില്‍ എവിടെയാ അന്വേഷിക്കെണ്ടാതെന്നു അറിഞ്ഞുകൂടാ.ക്യൂ മുന്നിലേക്ക്‌ പോകും തോറും അവരുടെ പരിഭ്രമം കൂടുകയാണ്.മകള്‍ വന്നു നോക്കുമ്പോള്‍ കണ്ടില്ലെങ്കില്‍ വിഷമിക്കും..തിരക്ക് കൂടികൊണ്ടിരുന്നു.
     ഇന്ന്  എന്താണാവോ ഇത്രയ്ക്കു തിരക്ക്? ക്യൂ ഒരുപാട്  വലുതായത് ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്.ഞാന്‍ പുറത്തേക്കു നോക്കി.പുറത്തും വലിയ തിരക്കാണ്.അവിടെ 2 കുട്ടികള്‍ മഞ്ചാടി വാരി കളിക്കുന്നുണ്ടായിരുന്നു.മോള്‍ അതും നോക്കി കമ്പിയും പിടിച്ചു  നില്‍ക്കുകയാണ്.അവള്‍ എന്റെ കയ്യില്‍ നിന്നും മോനെ എടുക്കാന്‍ ശ്രമിച്ചു.മഞ്ചാടി വാരുന്നത് അവനു കാണിച്ചു കൊടുക്കാനാണ്  .ഞാന്‍ സമ്മതിച്ചില്ല .അവള്‍ക്കു സങ്കടം വന്നു.വീണ്ടും അവള്‍ അവന്റെ കൈ പിടിച്ചു ഇറക്കാന്‍ ശ്രമിച്ചു.ഞാന്‍ മെല്ലെ അവനെ താഴെ നിര്‍ത്തി.അവനും കമ്പിയില്‍ പിടിച്ചു പുറത്തേക്കു നോക്കി നിന്നു.സംസരിക്കാരായിട്ടില്ലെങ്കിലും അവനും എന്തൊക്കെയോ പറയുന്നുണ്ട്.പുറത്തിറങ്ങിയിട്ടു അവനെ കൊണ്ടും മഞ്ചാടി വാരിക്കണം ഞാന്‍ മനസ്സിലോര്‍ത്തു.പെട്ടെന്നാണ് ആ വൃദ്ധ എന്തോ പറയാന്‍ ശ്രമിച്ചത്.തിരക്കിനിടയില്‍ അവര്‍ മകളെ കണ്ടിരുന്നു.അവരുടെ മോള്‍ തിരക്കില്‍ പെട്ട് ഇങ്ങോട്ട് ഓടിയെത്താന്‍ ശ്രമിക്കുകയായിരുന്നു,അപ്പോഴാ ഞാന്‍ ആ മുഖം ശ്രദ്ധിച്ചത്.എന്റെ ഗുരുവായൂരപ്പാ...പെട്ടെന്ന് ഞാന്‍ ഞെട്ടിപ്പോയി.ഇത്...  അവളെ ഓര്‍ത്തെടുക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല...
എനിക്കൊരുപാട് പ്രിയപ്പെട്ടതായിരുന്ന...
ഊനിലും   ഉറക്കത്തിലും കുറെ കാലം എന്റെ കൂടെ ഉണ്ടായിരുന്ന .....
ഒരുപാട് കാലം കാനാതെയിരുന്നിട്ടും , എത്ര തിരക്കിനിടയിലും ദിവസത്തില്‍ ഒരു തവണയെങ്കിലും ഞാന്‍ ഓര്‍ത്തിരുന്ന....
              എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...                                                       
   അവള്‍ ഒരുപാട് മാറിയിട്ടുണ്ട്....എനിക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.എങ്ങനെയെങ്കിലും പുറത്ത് കടക്കണം .ഓടിച്ചെന്നു അവളെ കെട്ടിപിടിക്കണമെന്ന് തോന്നി.ഞങ്ങള്‍ ഒന്നിച്ചല്ലാതിരുന്ന ഓരോ ദിവസത്തിലെയും ഒരുപാട് കാര്യങ്ങള്‍ എണ്ണിയെണ്ണി പറയണമെന്ന് തോന്നി.ഒന്നിച്ചു ചെയ്തു കൂട്ടിയ ഓരോ കുസൃതികളും തമാശകളും വീണ്ടും ഒന്നിച്ചോര്‍ക്കണമെന്നു തോന്നി.....അവള്‍ എന്റെ അടുത്തില്ലാതിരുന്നതു കൊണ്ട് മാത്രം ഞാന്‍ ആരോടും പറയാതിരുന്ന എന്റെ മാത്രമായ സങ്കടങ്ങളൊക്കെ പറഞ്ഞു ഒന്ന് പോട്ടിക്കരയണമെന്നു തോന്നി.പിന്നെ അവള്‍ കൂടെയുണ്ടായിരുന്ന ദിവസങ്ങള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നെന്ന്  ഇപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു  എന്ന് പറയണമെന്നു തോന്നി.... പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് ,ആ അമ്മൂമ്മ കുട്ടിയുടെ കൈ പിടിച്ചു ആ ക്യൂവിനു പുറത്തു കടക്കാനുള്ള ശ്രമത്തിലായിരുന്നു.
            അവള്‍ എന്നെ ഒന്ന് നോക്കുമെന്ന്  ആശിച്ചു.അമ്മയെയും മകനെയും അവള്‍ ആ ക്യൂവില്‍ ദൂരെ നിന്നു കൊണ്ട് തിരയുകയായിരുന്നു.അവള്‍ അവരെ കണ്ടിട്ടില്ല.ആ അമ്മൂമ്മയും മകനും എന്റെ അടുത്ത് നിന്നു കുറച്ചു നീങ്ങികഴിഞ്ഞു.മകളുടെ അടുത്തെത്തി പുറത്തു നിന്നു തൊഴുതു മടങ്ങാനായിരിക്കണം ഉദ്ദേശ്യം.എനിക്ക് പുറത്തേക്കു പോകാന്‍ കഴിയുമോ...മക്കളെയും കൊണ്ട് എങ്ങനെയാ ഈ തിരക്കില്‍ പുറത്തു കടക്കുന്നത്...എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു...പെട്ടെന്ന് ഞാന്‍  തിരിഞ്ഞു എങ്ങനെയോ അവളുടെ കുട്ടിയെ വാരിയെടുത്തു.അമ്മയെ കാണാതെ നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകള്‍ തുടച്ചു.അവന്റെ തുടുത്ത 2 കവിളിലും മാറി മാറി ഉമ്മ വെച്ചു.ഒന്നും മനസ്സിലാവാതെ ആ അമ്മൂമ്മ എന്റെ കയ്യില്‍ നിന്നും കുട്ടിയെ വാങ്ങി കഷ്ടപ്പെട്ട് മുന്നോട്ടു പോകുന്നത് ഞാന്‍ നിസഹായയായി നോക്കി നിന്നു......
        ഞാന്‍ മക്കളുടെ അടുത്ത് തിരിച്ചെത്തി.മോനെ എടുത്തു...മോളെ ചേര്‍ത്ത് പിടിച്ചു....ഒന്നുറക്കെ കരയണമെന്നു തോന്നി.കയ്യെത്തുന്ന ദൂരത്തുണ്ടായിട്ടും എനിക്ക്.....അവര്‍ ഇപ്പൊ എവിടെയാ താമസം  എന്നെങ്കിലും ആ അമ്മയോട് ചോദിക്കാമായിരുന്നു....ഇനി എന്താ ചെയ്യാ   ...
    മക്കള്‍ 2 പേരും അപ്പോഴും മഞ്ചാടി വാരുന്ന കുട്ടികളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... അമ്മയുടെ നിസ്സഹായത അറിയാതെ....